ആലപ്പുഴ: കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന ഗർഭിണി മരിച്ചു. തലവടി ഇല്ലത്തുപറമ്പില്‍ ഓമനക്കുട്ടന്‍, ബീന ദമ്പതികളുടെ മകളും ചെങ്ങന്നൂര്‍ കൊല്ലക്കടവ് ചെരുവള്ളൂര്‍ പാറപ്പുറത്ത് ശ്രീജിത്തിന്‍റെ ഭാര്യയുമായ പ്രിയങ്കയാണ് മരിച്ചത്. 26 വയസായിരുന്നു. തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്ന് രാവിലെയായിരുന്നു മരണം. ഓപ്പറേഷനിലൂടെ കുഞ്ഞിനെ പുറത്തെടുത്തു.
ഏഴ് മാസം ഗര്‍ഭിണിയായ പ്രിയങ്കയ്ക്ക് പനി വന്നതിനെ തുടര്‍ന്ന് സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു. ഇവിടെ വച്ച് നടത്തിയ പരിശോധനയിലാണ് കോവിഡ് സ്ഥിരീകരിച്ചത്. കൊവിഡ് ബാധിതയായ പ്രിയങ്കയുടെ തുടര്‍ ചികിത്സക്കായി തിരുവല്ല ബിലീവേഴ്‌സ് ഹോസ്പിറ്റലിലേക്ക് മാറ്റുകയായിരുന്നു.
രോഗം മൂർഛിച്ചതോടെ ഓപ്പറേഷനിലൂടെ കുട്ടിയെ പുറത്തെടുക്കാന്‍ ആശുപത്രി അധികൃതര്‍ അറിയിച്ചു. ബന്ധുക്കളുടെ സമ്മതപ്രകാരം ഓപ്പറേഷന്‍ നടത്തി കുട്ടിയെ പുറത്തെടുത്തെങ്കിലും പ്രിയങ്കയുടെ ജീവന്‍ രക്ഷിക്കാനായില്ല. നവജാത ശിശു വണ്ടാനം മെഡിക്കല്‍ കോളെജ് ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തിലാണ്. പ്രിയങ്കയുടെ മതാവ് കൊവിഡ് ബാധയെ തുടര്‍ന്ന് ഹരിപ്പാട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.
