Trending

‘എന്നെ കൊല്ലാൻ വരുന്നേ’; അലറി യുവാവ്; വലഞ്ഞ് പൊലീസ്; ഒടുവിൽ കാരണം കണ്ടെത്തി




മൂന്നാർ: വിനോദ സഞ്ചാരത്തിനായി മൂന്നാറിലെത്തിയ യുവാവിന്റെ ‘‘അയ്യോ, എന്നെ കൊല്ലാൻ വരുന്നേ...’’ എന്നു പറഞ്ഞുള്ള നിലവിളിയും അദൃശ്യ കൊലയാളിയും പൊലീസിനെ ഒരു രാത്രി മുഴുവൻ ചുറ്റിച്ചു. ഗുരുവായൂരിൽ നിന്ന് മൂന്നാർ സന്ദർശനത്തിന് എത്തിയ 5 അംഗ സംഘത്തിലെ അംഗമാണ് പൊലീസിനെ വട്ടംകറക്കിയത്. പഴയ മൂന്നാറിലെ ലോഡ്ജിൽ മുറിയെടുത്ത സംഘത്തിലെ ഒരു യുവാവ് രാത്രി പതിനൊന്നോടെ മുറിക്ക് പുറത്തേക്ക്‌ ഓടി ‘‘എന്നെ കൊല്ലാൻ വരുന്നേ’’ എന്ന് അലറി വിളിച്ച് പൊലീസ് സ്റ്റേഷനിൽ അഭയം തേടുകയായിരുന്നു.

പൊലീസ് ഉടനെ ഇയാളെ കൂട്ടി ലോഡ്ജിൽ എത്തി സുഹൃത്തുക്കളെ വിളിച്ചുണർത്തി ചോദ്യം ചെയ്തെങ്കിലും കൊല്ലാൻ വന്ന ആളെ കണ്ടെത്തിയില്ല. കൊലപാതകശ്രമത്തെക്കുറിച്ചും യുവാവിന്റെ ഓട്ടത്തെക്കുറിച്ചുമൊന്നും കൂട്ടുകാർക്കു വിവരമൊന്നുമില്ല. ആകെ കുഴപ്പത്തിലായ പൊലീസ് യുവാവിനെ മുറിയിലാക്കി തിരിച്ചു പോയി. പിന്നീട് പുലർച്ചെ രണ്ടരയ്ക്ക് പൊലീസ് സ്റ്റേഷനിലേക്ക് ഫോൺകോൾ വന്നു. പഴയ മൂന്നാറിലെ മറ്റൊരു ലോഡ്ജ് ഉടമയായിരുന്നു വിളിച്ചത്. ‘‘എന്ന കൊല്ലാൻ വരുന്നേ..’’ എന്ന് അലറി വിളിച്ച് ഒരു യുവാവ് തന്റെ ലോഡ്ജിന്റെ റിസപ്ഷനിൽ കയറി ഒളിച്ചിരിക്കുന്നു എന്നായിരുന്നു സന്ദേശം. പൊലീസ് സ്ഥലത്ത് പാഞ്ഞെത്തിയപ്പോൾ കണ്ടത് പഴയ കക്ഷിയെ. പൊലീസ് സ്റ്റേഷനിൽ എത്തിച്ച് രാവിലെ വരെ അവിടെ ഇരുത്തി.

രാവിലെ സുഹൃത്തുക്കളെ വിളിച്ച് വരുത്തി ചോദ്യം ചെയ്തതോടെയാണ് കഥയുടെ ചുരുൾ അഴിഞ്ഞത്. ഗുരുവായൂരിൽ നിന്ന് ബൈക്കുകളിൽ മൂന്നാറിൽ എത്തിയ സംഘം നേരെ ടോപ്സ്റ്റേഷനിൽ എത്തി അവിടെ വച്ച് കഞ്ചാവ് ഉപയോഗിച്ചു. രാത്രി പഴയ മൂന്നാറിൽ ലോഡ്ജിൽ മുറി എടുത്ത ശേഷം മദ്യപിക്കുകയും ചെയ്തു. ഒരേ സമയം പല ലഹരികൾ നുണഞ്ഞ യുവാവിന്റെ നിലതെറ്റി തോന്നിയ സങ്കൽപമായിരുന്നു കൊലപാതശ്രമം. യുവാവിനെ സ്റ്റേഷനിൽ ഇരുത്തിയ ശേഷം പൊലീസ് ഇയാളുടെ വീട്ടുകാരെ വിവരം അറിയിച്ചു. ഉച്ചയ്ക്കു രണ്ടോടെ മാതാപിതാക്കൾ എത്തിയതോടെ അവർക്കൊപ്പം വിട്ടയച്ചു. കഞ്ചാവ് കണ്ടെത്താത്തതിനാൽ നിലവിൽ കേസ് എടുത്തിട്ടില്ല.
T News

working in the field of advertising and printing

Post a Comment

Previous Post Next Post