Trending

ജാമ്യത്തിലിറങ്ങി ആഴ്ചകള്‍ മാത്രം; മകളെ പീഡിപ്പിച്ച കേസിലെ പ്രതിയെ അച്ഛന്‍ റോഡിലിട്ട് വെട്ടിക്കൊന്നു





രാജ്കോട്ട്: മകളെ പീഡിപ്പിച്ച കേസിലെ പ്രതിയെ അച്ഛനും സുഹൃത്തും ചേർന്ന് വെട്ടിക്കൊന്നു. ഗുജറാത്തിലെ രാജ്കോട്ട് കനക്നഗർ സ്വദേശി വിജയ് മേറി(32)നെയാണ് പീഡനത്തിനിരയായ പെൺകുട്ടിയുടെ അച്ഛനും സുഹൃത്തും ചേർന്ന് കൊലപ്പെടുത്തിയത്. കേസിൽ പെൺകുട്ടിയുടെ അച്ഛനെയും ഇയാളുടെ സുഹൃത്തായ ദിനേശ് രംഗപാര(30) എന്നയാളെയും പോലീസ് അറസ്റ്റ് ചെയ്തു.

വ്യാഴാഴ്ച രാത്രി രാജ്കോട്ടിലെ ശാന്ത് കബീർ റോഡിൽവെച്ചാണ് ഇരുവരും യുവാവിനെ വെട്ടിക്കൊന്നത്. റോഡരികിൽ സുഹൃത്തിനൊപ്പം ഇരിക്കുകയായിരുന്ന വിജയ് മേറിനെ ബൈക്കിലെത്തിയ പ്രതികൾ വെട്ടിക്കൊല്ലുകയായിരുന്നു. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. ഒന്നാംപ്രതിയുടെ മകളെ പീഡിപ്പിച്ച കേസിൽ വിജയ് മേർ നേരത്തെ ജയിലിലായിരുന്നു. ഈ കേസിൽ ജാമ്യം ലഭിച്ച് പുറത്തിറങ്ങിയതിന് പിന്നാലെയാണ് ഇയാളെ കൊലപ്പെടുത്തിയത്.

കഴിഞ്ഞ ഒക്ടോബറിലാണ് വിജയ് മേറും പ്രായപൂർത്തിയാകാത്ത പെൺകുട്ടിയും ഒളിച്ചോടിയത്. തുടർന്ന് പെൺകുട്ടിയെ കാണാനില്ലെന്ന് പറഞ്ഞ് പിതാവ് പോലീസിൽ പരാതി നൽകി. പിന്നീട് ഗുജറാത്ത് ഹൈക്കോടതിയിൽ ഹേബിയസ് കോർപസ് ഹർജിയും ഫയൽചെയ്തു. ഇതോടെ പോലീസ് സംഘം അന്വേഷണം ഊർജിതമാക്കുകയും 2021 മാർച്ചിൽ ജുനഗദ്ദിൽനിന്ന് ഇരുവരെയും കണ്ടെത്തുകയും ചെയ്തു. പെൺകുട്ടിക്ക് പ്രായപൂർത്തിയാകാത്തതിനാൽ യുവാവിനെതിരേ പോക്സോ നിയമപ്രകാരമാണ് കേസെടുത്തത്. പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചതിനും കേസെടുത്തിരുന്നു. റിമാൻഡിലായ വിജയ് മേർ ആഴ്ചകൾക്ക് മുമ്പാണ് ജാമ്യത്തിലിറങ്ങിയത്.
T News

working in the field of advertising and printing

Post a Comment

Previous Post Next Post