തിരുവനന്തപുരം: കോൺഗ്രസ് നേതാവ് കൊടിക്കുന്നിൽ സുരേഷ് മുഖ്യമന്ത്രിക്കെതിരെ നടത്തിയ പരാമർശം അപരിഷ്കൃതമെന്ന് ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി എ.എ റഹീം. ആധുനിക കേരളത്തിന് ചേരുന്നതല്ല കൊടിക്കുന്നിലിന്‍റെ പ്രസ്താവന. ആര് ആരെ വിവാഹം കഴിക്കണമെന്നത് അവരുടെ സ്വാതന്ത്ര്യമാണ്. സ്തീ സ്വാതന്ത്ര്യത്തിനു വ്യക്തി സ്വാതന്ത്ര്യത്തിനും എതിരെയുള്ള കടന്നുകയറ്റമാണ് കൊടിക്കുന്നിലിന്‍റെ പരാമർശമെന്നും റഹീം പറഞ്ഞു.
മുഖ്യമന്ത്രി നവോത്ഥാന നായകനെങ്കില്‍ മകളെ പട്ടികജാതിക്കാരന് വിവാഹം കഴിപ്പിച്ചു കൊടുക്കണമായിരുന്നു; കൊടിക്കുന്നില്‍
മുഖ്യമന്ത്രിക്കെതിരെ വിവാദ പരാമർശവുമായി കെ.പി.സി.സി വർക്കിങ് പ്രസിഡന്‍റ് കൊടിക്കുന്നിൽ സുരേഷ്. മുഖ്യമന്ത്രി നവോത്ഥാന നായകൻ എന്നാണ് പറയുന്നത്. അങ്ങനെയെങ്കിൽ മകളെ ഒരു പട്ടികജാതിക്കാരന് കെട്ടിച്ചു കൊടുക്കണമായിരുന്നു. പാർട്ടിയിൽ പട്ടികജാതിക്കാരായ എത്രയോ നല്ല ചെറുപ്പക്കാരുണ്ടെന്നും കൊടിക്കുന്നിൽ വിവാദ പരാമർശത്തിൽ പറയുന്നു. പിണറായിയുടെ നവോത്ഥാന പ്രസംഗം തട്ടിപ്പാണെന്നും കൊടിക്കുന്നില്‍ ആരോപിച്ചു. അയ്യങ്കാളി ജന്‍മദിനത്തില്‍ എസ്.സി എസ്.ടി ഫണ്ട് തട്ടിപ്പില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് ദലിത് -ആദിവാസി കോൺഗ്രസിന്‍റെ നേതൃത്വത്തിൽ തിരുവനന്തപുരം വെള്ളയമ്പലത്ത് നടക്കുന്ന സത്യാഗ്രഹ സമരത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ശബരിമലക്ക് ശേഷം അദ്ദേഹം നവോത്ഥാന നായകനായി. എന്ത് നവോത്ഥാനം, നവോത്ഥാന നായകനായിരുന്നു എങ്കില്‍ അദ്ദേഹം മകളെ ഒരു പട്ടിക ജാതിക്കാരന് കെട്ടിച്ച് കൊടുക്കണമായിരുന്നു. അതേസമയം, പട്ടിക ജാതിക്കാരനായ മന്ത്രിയെ നിയന്ത്രിക്കാന്‍ മുഖ്യമന്ത്രി തന്‍റെ മനസാക്ഷി സൂക്ഷിപ്പുകാരനെ നിയമിച്ചെന്നും കൊടിക്കുന്നില്‍ ആരോപിച്ചു. മറ്റു മന്ത്രിമാരുടെ ഓഫീസുകളില്‍ അത്തരം നിയന്ത്രണം ഇല്ല. രണ്ടാം പിണറായി സര്‍ക്കാറില്‍ കെ. രാധാകൃഷ്ണനെ ദേവസ്വം മന്ത്രിയാക്കി നിയമിച്ചത് വലിയ നവോത്ഥാനമാക്കി ഉയര്‍ത്തിക്കാട്ടിയെന്നും അദ്ദേഹം കുറ്റപ്പെടുത്തി. സംസ്ഥാനത്തെ പട്ടികജാതി പട്ടിക വര്‍ഗ വിഭാഗങ്ങള്‍ വലിയ തോതില്‍ പീഡിപ്പിക്കപ്പെട്ട കാലമായിരുന്നു കഴിഞ്ഞ ഒന്നാം പിണറായി സര്‍ക്കാര്‍ എന്നും അദ്ദേഹം കുറ്റപ്പെടുത്തി.
Tags:
Kerala News
