മലപ്പുറം ∙ നാല്‍പതോളം സ്ത്രീകളുടെ സ്വർണമാലകൾ പൊട്ടിച്ച കേസിലെ രണ്ടുപിടികിട്ടാപ്പുള്ളികളെ പൊന്നാനി പെരുമ്പടപ്പ് പൊലീസ് അറസ്റ്റ് ചെയ്തു. മാവേലിക്കര തെക്കേക്കര കല്ലുവെട്ടാം കുഴിയിൽ താമസിക്കുന്ന ഹരിപ്പാട് മണ്ണാറശാല തറയിൽ ഹൗസിൽ എസ്.ഉണ്ണിക്കൃഷ്ണൻ (27), കൊല്ലം തിരുക്കടവ് അഞ്ചാലുംമൂട് മുരുന്തൽ കൊച്ചഴിയത്ത് പണയിൽ വീട്ടിൽ ശശി (കാവനാട് ശശി - 44) എന്നിവരെയാണു പെരുമ്പടപ്പ് സിഐ വി.എം കേഴ്സണ്‍ മാര്‍ക്കോസും സംഘവും അറസ്റ്റ് ചെയ്തത്. ബൈക്കിലെത്തി മാല പൊട്ടിക്കുന്ന ഇവർ ആലപ്പുഴ, തൃശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളിലായി രണ്ട് വര്‍ഷത്തിനിടെ നൂറിലേറെ പവന്റെ മാലകൾ പൊട്ടിച്ചെന്നാണു കേസ്.
ആലപ്പുഴയില്‍ ഒറ്റദിവസം പൊലീസുകാരി ഉള്‍പ്പെടെ അഞ്ചു പേരുടെ മാലയാണ് കവര്‍ന്നത്. പ്രതികൾ മലപ്പുറം ജില്ലയിലേക്കു കടന്നെന്ന വിവരത്തെ തുടർന്നു നടത്തിയ പരിശോധനയിൽ ഇന്ന് രാവിലെ പൊന്നാനി-ചാവക്കാട് ദേശീയ പാതയിലെ പാലപ്പെട്ടി കാപ്പിരിക്കാട് വച്ചാണ് ഇവരെ പൊലീസ് പിടികൂടിയത്. നിരവധി മോഷണക്കേസുകളിൽ പ്രതികളായ ഇവർ ജയിലില്‍വച്ചാണ് പരിചയപ്പെട്ടത്. നമ്പര്‍ മാറ്റിയ ബൈക്കിൽ, ഹെല്‍മറ്റ് ധരിച്ചായിരുന്നു മാലപൊട്ടിക്കൽ. സ്വര്‍ണം വിറ്റുകിട്ടുന്ന പണം ആഡംബര ജീവിതത്തിനാണ് ചെലവഴിച്ചിരുന്നതെന്നും പൊലീസ് പറഞ്ഞു.
