വൈദ്യുതാഘാതമേറ്റ് മരണത്തെ മുന്നിൽ കണ്ട മൂന്ന് പേർക്ക് രക്ഷകനായത് പത്തു വയസ്സുകാരൻ. കണ്ണൂർ ചക്കരക്കൽ മുതുകുറ്റി സ്വദേശി നന്ദൂട്ടൻ എന്ന ദേവനന്ദാണ് സമയോചിത ഇടപെടലിലൂടെ മൂന്ന് പേരുടെ ജീവൻ രക്ഷിച്ചത്. ഇളയഛനും അപ്പൂപ്പനും അമ്മൂമ്മയും ഷോക്കേറ്റ് പിടയുന്നത് കണ്ടപ്പോൾ പകച്ചു നിൽക്കാതെ മെയിൻ സ്വിച്ച് ഓഫ് ചെയ്ത് വൈദ്യുതി വിഛേദിച്ചാണ് അഞ്ചാം ക്ലാസ്സുകാരൻ രക്ഷകനായത്.
കൺമുന്നിൽ മൂന്ന് പേർ ഷോക്കേറ്റ് പിടയുന്നത് കണ്ടപ്പോൾ പത്തു വയസ്സുകാരൻ ദേവനന്ദ് ഒരു നിമിഷം പോലും അമാന്തിച്ചു നിന്നില്ല.മിന്നൽ വേഗത്തിൽ മെയിൻ സ്വിച്ച് ഓഫ് ചെയ്ത് വൈദ്യുതി ബന്ധം വിച്ഛേദിച്ചു.ബഹളം വച്ച് ആളുകളെ കൂട്ടി.
സമയയോചിത രക്ഷ പ്രവർത്തനത്തിലൂടെ മൂന്നു പേർ മരണത്തിന്റെ തുമ്പിൽ നിന്നും ജീവിതത്തിലേക്ക് തിരിച്ചു വന്നു.കണ്ണൂർ ചക്കരക്കൽ മുതുകുറ്റിയിലെ ചാലിൽ വീട്ടിൽ ഷിബുവിന്റെയും പ്രജിഷയുടെയും മകൻ നന്ദൂട്ടൻ എന്ന ദേവനന്ദാണ് രക്ഷകനായത്.
ദേവനന്ദന്റെ ഇളയഛൻ ഷിജിലിനാണ് ആദ്യം ഷോക്കേറ്റത്.വീടിന് പുറത്തെ ബൾബ് അഴിച്ചുമറ്റുന്നതിനിടെയായിരുന്നു അപകടം.ഷിജിലിനെ രക്ഷിക്കാൻ എത്തിയ അമ്മ ഭാരതിക്കും അച്ഛൻ ലക്ഷണനും ഷോക്കേറ്റു.
മൂന്നു പേരും ഷോക്കേറ്റ് പിടയുന്നത് കണ്ട് സമീപത്ത് കളിക്കുകയായിരുന്നു ദേവവന്ദ് ഓടിയെത്തി മെയിൻ സ്വിച്ച് ഓഫ് ചെയ്യുകയായിരുന്നു. മൗവ്വഞ്ചേരി യു പി സ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർത്ഥിയാണ് ദേവനന്ദ്.മൂന്നു പേരുടെ ജീവൻ രക്ഷിച്ച നന്ദൂട്ടൻ എന്ന ദേവനന്ദിനെ തേടി അഭിനന്ദന പ്രവാഹമാണ് എത്തുന്നത്.
Tags:
Latest News
