ആദ്യം ഐഎൻഎൽ സംസ്ഥാന പ്രസിഡന്റ് എപി അബ്ദുൽ വഹാബിന്റെ നേതൃത്വത്തിൽ ചേർന്ന യോഗത്തിൽ ജനറൽ സെക്രട്ടറി കാസിം ഇരിക്കൂറിനെ പുറത്താക്കുകയായിരുന്നു. തൊട്ടുപിറകെ വാർത്താസമ്മേളനം വിളിച്ച് വഹാബിനെ പുറത്താക്കിയതായി കാസിം ഇരിക്കൂറും പ്രഖ്യാപിച്ചു.
രാവിലെ ഒൻപതുമണിക്കു ചേർന്ന പ്രവർത്തകസമിതി യോഗം കൈയാങ്കളിയിലും കൂട്ടത്തല്ലിലും കലാശിച്ചിരുന്നു. ഇതിനു പിറകെ ഉച്ചയ്ക്കുശേഷം രണ്ടുവിഭാഗവും സമാന്തരമായി പ്രവർത്തക സമിതി ചേരുകയായിരുന്നു. വൈകീട്ട് മൂന്നു മണിയോടെ വാർത്താസമ്മേളനം വിളിച്ചുചേർത്ത് കാസിം ഇരിക്കൂറിനെ പുറത്താക്കിയ വിവരം എപി അബ്ദുൽ വഹാബ് പ്രഖ്യാപിച്ചു. സെക്രട്ടറിയും ട്രഷററും അടക്കം അഞ്ചു ഭാരവാഹികൾക്കെതിരെയും നടപടിയെടുക്കാൻ യോഗത്തിൽ ധാരണയായതായി അദ്ദേഹം അറിയിച്ചു. എന്നാൽ, മന്ത്രി അഹ്‌മദ് ദേവർകോവിലിനെതിരെ തൽക്കാലം നടപടി സ്വീകരിച്ചിട്ടില്ല.
ഇതിനു പിറകെയാണ് കാസിം ഇരിക്കൂറും വാർത്താസമ്മേളം വിളിച്ചുചേർത്ത് വഹാബിനെ പുറത്താക്കിയതായി പ്രഖ്യാപിച്ചത്. ദേശീയ നേതൃത്വത്തിന്റേതാണ് നടപടിയെന്നാണ് കാസിം ഇരിക്കൂർ അവകാശപ്പെട്ടത്. നിലവിലെ വർക്കിങ് പ്രസിഡന്റ് ബി ഹംസ ഹാജിയെ പ്രസിഡന്റായി നിയമിക്കുകയും ചെയ്തിട്ടുണ്ട്. കോഴിക്കോട് ജില്ലാ സെക്രട്ടറി ഷർമദ്ഖാൻ അടക്കം ഏഴ് സെക്രട്ടേറിയേറ്റ് മെമ്പർമാരെയും പുറത്താക്കിയിട്ടുണ്ട്.
Tags:
Latest News

